തിരുവഞ്ചൂരിന് വധഭീഷണി; കുടുംബത്തെ വകവരുത്തുമെന്നും കത്ത്

കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്ന് പറയുന്ന കത്ത് എം.എൽ.എ ഹോസ്റ്റലിലാണ് ലഭിച്ചത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്തു ദിവസത്തിനകം ഇന്ത്യ വിടണമെന്നും ഇല്ലെങ്കിൽ വകവരുത്തുമെന്നുമാണ് ഭീഷണി.

ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയൻ പരാതി നൽകി. കത്ത് അയച്ചത് ടി പി കേസിലെ പ്രതികൾ ആണെന്ന് സംശയിക്കുന്നതായി തിരുവഞ്ചൂരിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. തന്നെ ജയിലിലാക്കിയ തിരുവഞ്ചൂരിനെ വകവരുത്തുമെന്ന് കത്തിലുണ്ട്. ശിക്ഷ അനുഭവിക്കുന്ന ആളാണെന്നും ജയിലിലേക്ക് മടങ്ങേണ്ട ആളാണെന്നും കത്തിൽ പറയുന്നുണ്ട്. 

തിരുവഞ്ചൂരിനെതിരായ വധഭീഷണിയില്‍ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി. പരാതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണം. വധഭീഷണിക്ക് പിന്നില്‍ ടി.പി. വധക്കേസ് പ്രതികളെന്ന് സംശയമെന്നും പ്രതിപക്ഷം. ഭീഷണി ഗൗരവത്തോടെ കാണുന്നുവെന്നും തിരുവഞ്ചൂരിന് സുരക്ഷ ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.