കെഎസ്ആര്‍ടിസി ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യാസിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യാസിച്ച് ഉത്തരവിറങ്ങി. കെ.എസ്.ആർ.ടി.സി നവീകരണത്തിന്‍റെ ഭാഗമായ പഠനം നടത്തിയ പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായി 15 ജില്ലാ ഓഫീസുകളായി നിജപ്പെടുത്തിയിരുന്നു. ബുധനാഴ്ചയാണ് ജീവനക്കാരെ മാറ്റി ഉത്തരവിറക്കിയത്.

167 സൂപ്രണ്ടുമാർ, 720 അസിസ്റ്റന്‍റുമാർ, 47 ടൈപ്പിസ്റ്റുകൾ, 129 പ്യൂൺ ജീവനക്കാർ എന്നിവരെയാണ് പുനര്‍വിന്യസിപ്പിച്ചത്. ഈ മാസം 18 മുതൽ കെ.എസ്.ആർ.ടി.സിക്ക് കേരളത്തിൽ 15 ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളുണ്ടാകും.

ഓഫീസുകൾ പലയിടത്തും സ്ഥിതി ചെയ്യുന്നതിനാൽ, ശരിയായി മേൽനോട്ടം വഹിക്കാനും കമ്പ്യൂട്ടറൈസേഷന്‍ നടത്താനും ബുദ്ധിമുട്ടായിരുന്നു. ഈ പ്രശ്നങ്ങൾ ഇതോടെ പരിഹരിക്കപ്പെടും. മിനിസ്ട്രീരിയല്‍ വിഭാഗത്തെ രണ്ടായി തിരിച്ച് യോഗ്യരായ 168 ഉദ്യോഗാർത്ഥികളെ പരിശീലിപ്പിച്ച ശേഷം അക്കൗണ്ട്സ് വകുപ്പും ഇവിടെ പ്രവർത്തിക്കും.