ഉച്ചത്തിൽ സംസാരിക്കരുത്; പുതിയ നിയമവുമായി സൗദി

സൗദി അറേബ്യ: പൊതുസ്ഥലങ്ങളിൽ ബഹളമുണ്ടാക്കുകയും മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന തരത്തിൽ ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യുന്നവർക്ക് പിഴ ഏർപ്പെടുത്തി സൗദി. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തിൽ ശബ്ദവും മര്യാദയും പ്രധാനമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിൽ നിങ്ങൾ സംസാരിച്ചാൽ പിഴ ഈടാക്കും. രാജ്യത്ത് താമസിക്കുന്നവരെയോ സന്ദർശനത്തിന് വരുന്നവരെയോ ഭീഷണിപ്പെടുത്തുകയോ അവരെ അപകടത്തിലാക്കുന്ന രീതിയിൽ പെരുമാറുകയോ ഉപദ്രവിക്കുകയോ ചെയ്താൽ 100 റിയാൽ അതായത് ഏകദേശം 2100 രൂപ പിഴ ചുമത്തും.

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുകയോ തുപ്പുകയോ ചെയ്യരുത്. പുരുഷൻമാരും സ്ത്രീകളും മാന്യമായ വസ്ത്രം ധരിക്കണം, അശ്ലീല ഭാഷയോ ആംഗ്യങ്ങളോ ഉപയോഗിക്കരുത്, അനുവാദമില്ലാതെ ആരുടെയും ഫോട്ടോകളോ വീഡിയോകളോ എടുക്കരുത്, നമസ്കാര സമയത്ത് ഉച്ചത്തിൽ പാടരുത് എന്നിവയെല്ലാം സൗദി അറേബ്യയിലെ പൊതു മര്യാദ ചട്ടങ്ങളുടെ ഭാഗമാണ്. രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്‍റ് ഖാലിദ് അബ്ദുൽ കരീം ആണ് ഇക്കാര്യം അറിയിച്ചത്.