സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ കാനം രാജേന്ദ്രന് വിമര്‍ശനം

കൊച്ചി: എറണാകുളം ജില്ലാ സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമർശനം. കൊച്ചി ഡിഐജി ഓഫീസ് മാർച്ചിലെ നിലപാടിന്‍റെ പേരിൽ കാനത്തിനെതിരെ വിമർശനം ഉയർന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തെ കെ.വി. തോമസിന്‍റെ വരവ് മുന്നണിക്ക് ഗുണം ചെയ്തില്ലെന്നും സമ്മേളന റിപ്പോർട്ടിൽ വിമർശിക്കുന്നു.

കൊച്ചിയിലെ ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതും, അതെ തുടർന്നുണ്ടായ കാനം രാജേന്ദ്രന്‍റെ വിമർശനവും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. അന്ന് മൂവാറ്റുപുഴ എം.എൽ.എയായിരുന്ന എൽദോ എബ്രഹാമിനും പരിക്കേറ്റു. സംഭവത്തിൽ കാനം ജില്ലാ നേതൃത്വത്തെ സംരക്ഷിച്ചില്ലെന്ന ആരോപണം അവർ അന്ന് ഉന്നയിച്ചിരുന്നു. കാനം വിരുദ്ധ വിഭാഗം നേതൃത്വം നൽകുന്ന ജില്ലയാണ് എറണാകുളം.

ഡി.ഐ.ജി ഓഫീസ് മാർച്ചിന് നേരെ ലാത്തിച്ചാർജ് നടത്തിയത് മനപ്പൂർവ്വമാണെന്ന് ആരോപിച്ച് എറണാകുളത്ത് നിന്നുള്ള രണ്ട് പ്രവർത്തകർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയും അതിന് കാനം നൽകിയ മറുപടിയും മാധ്യമങ്ങളിൽ വാർത്തയായിരുന്നു.