മിഷന്‍ 2024; കേന്ദ്രമന്ത്രിമാര്‍ക്കും മുന്‍ മുഖ്യമന്ത്രിമാര്‍ക്കും തിരഞ്ഞെടുപ്പ് ചുമതല നൽകി ബിജെപി

ന്യൂഡല്‍ഹി: രാജ്യത്ത് 2024 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ബിജെപി ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളുടെ ചുമതലകൾ നേതാക്കൾക്ക് നൽകിയാണ് ബി.ജെ.പി മിഷൻ 2024ന് തുടക്കമിട്ടത്. വിവിധ സംസ്ഥാനങ്ങളിലെ മുൻ മുഖ്യമന്ത്രിമാർ, മുൻ കേന്ദ്രമന്ത്രിമാർ, നിലവിൽ കേന്ദ്രമന്ത്രിമാർ എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലോക്സഭാ മണ്ഡലങ്ങളിലേക്ക് മാത്രം 16 കേന്ദ്രമന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, കേന്ദ്രമന്ത്രിമാരായിരുന്ന പ്രകാശ് ജാവദേക്കർ, മഹേഷ് ശർമ്മ എന്നിവരെയാണ് വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഏൽപ്പിച്ചത്. ജാവ്ദേക്കറിന് കേരളത്തിന്‍റെയും വിജയ് രൂപാണിക്ക് പഞ്ചാബിന്‍റെയും ബിപ്ലബ് ദേബിന് ഹരിയാനയുടെയും ചുമതല നൽകി. സഖ്യസർക്കാരിൽ നിന്ന് അടുത്തിടെ ഒഴിവാക്കപ്പെട്ട ബിഹാറിൽ ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

2024ന് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർ നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാർട്ടി നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. മുൻ ബീഹാർ മന്ത്രി മംഗൾ പാണ്ഡെയ്ക്കാണ് പശ്ചിമ ബംഗാളിന്‍റെ ചുമതല. പാർട്ടിയുടെയോ സംസ്ഥാന സർക്കാരുകളുടെയോ ഭാഗമല്ലാത്ത നേതാക്കളെയാണ് നിലവിൽ ചുമതല ഏൽപ്പിച്ചിട്ടുള്ളതെങ്കിലും മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് ചുമതലകൾ കൈകാര്യം ചെയ്ത നേതാക്കളെ മാത്രമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.