മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ റോഡ് ഡ്യൂട്ടിയിൽ ശ്രദ്ധിക്കണം; അമിക്കസ് ക്യൂറി റിപ്പോർട്ട്

തിരുവനന്തപുരം: റീജിയണൽ, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും ആറ് മണിക്കൂർ എൻഫോഴ്സ്മെന്‍റ് ജോലി നിർബന്ധമാക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. ഈ ഉദ്യോഗസ്ഥരെ മന്ത്രിതല ചുമതലയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. വടക്കാഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു.

സംസ്ഥാനത്ത് ഒന്നേ മുക്കാൽ കോടി വാഹനങ്ങളുടെ നിയമലംഘന പരിശോധനയ്ക്ക് 368 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് റോഡിലുള്ളതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള 7 നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നു. 

നിലവിൽ 14 ആർടിഒ ഓഫീസുകളിലും സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഉള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും ആറ് മണിക്കൂർ എൻഫോഴ്സ്മെന്‍റ് ജോലി നിർബന്ധമാക്കണമെന്നാണ് നിർദ്ദേശങ്ങളിലൊന്ന്. ഇതിലൂടെ, റോഡിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ലഭ്യമാകും.