അമ്മയെയും മകനെയും വീടിന് പുറത്ത് നിർത്തിയ സംഭവം; പൊലീസ് പ്രതികളെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം

കൊല്ലം: കൊട്ടിയം തഴുത്തലയിൽ അഞ്ചുവയസുകാരനെയും അമ്മയെയും വീടിന് പുറത്ത് നിർത്തിയ സംഭവത്തിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപം. കേസിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാൻ ദേശീയ വനിതാ കമ്മിഷനടക്കം പൊലീസിന് നിർദ്ദേശം നൽകിയിട്ടും കൊട്ടിയം പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

വ്യാഴാഴ്ചയാണ് ഭർതൃമാതാവ് അജിതകുമാരി അതുല്യയേയും അഞ്ചുവയസ്സുള്ള മകനേയും വീടിന് പുറത്താക്കി ഗേറ്റ് പൂട്ടിയത്. മേലുദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് 21 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അമ്മയെയും മകനെയും വീടിനുള്ളിൽ കയറ്റിയത്. സംഭവത്തിൽ അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ ഒന്നാം പ്രതിയും അമ്മ അജിതകുമാരി രണ്ടാം പ്രതിയും സഹോദരി പ്രസീത മൂന്നാം പ്രതിയുമാണ്.

സംഭവവുമായി ബന്ധപ്പെട്ട് മൂവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, പ്രതികൾ കൺമുന്നിൽ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് അതുല്യയുടെ പരാതി. പൊലീസിന് മേൽ ബാഹ്യ സമ്മർദ്ദങ്ങളുണ്ടെന്നും അതുല്യ ആരോപിച്ചു.