കൈയിലുണ്ടാക്കിയ മുറിവ് സംശയമായി; ഇൻസ്റ്റഗ്രാമിലൂടെ കോഴിക്കോട് 9-ാം ക്ലാസുകാരി മയക്കുമരുന്ന് കാരിയർ

ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ലഹരിമാഫിയ സംഘം മയക്കുമരുന്നു കാരിയറായി ഉപയോഗിച്ചെന്ന് ഓൻപതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണ് മയക്കുമരുന്ന് ഉപയോഗിക്കാൻ തന്നതെന്നും കാരിയറായി ഉപയോഗിച്ചെന്നും ഒൻപതാം ക്ലാസുകാരി പറഞ്ഞു.

സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. മയക്കുമരുന്നു ഉപയോഗിക്കൻ കൈയിലുണ്ടാക്കിയ മുറിവിൽ സംശയം തോന്നി വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വിദ്യർഥിനിയുടെ മയക്കുമരുന്നു ഉപയോഗം കണ്ടെത്തിയത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇടപാടുകാർ ആദ്യം സൗജന്യമായി മയക്കുമരുന്ന് നൽകിയെന്നും പിന്നീട് മയക്കുമരുന്ന് കാരിയറാകാൻ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തു. സ്കൂളിൽ നിന്ന് പഠിച്ചു പോയിട്ടുള്ളവരാണ് ഇതിന് പിന്നിലെന്ന് വിദ്യാർഥിനി പറയുന്നു.

കൈയിൽ മുറിവ് കണ്ട് സ്കൂളിൽ മാതാപിതാക്കൾ അറിയിച്ചിരുന്നു. അധ്യാപകർ ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ മാനസിക പ്രശ്നമാണെന്നാണ് കരുതിയത്. കൈയിൽ മുറിവുണ്ടാക്കിയാണ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതെന്ന് പെൺകുട്ടി പറയുന്നു. എംഡിഎംഎയാണ് ഇടപാടുകാർ നൽകിയിരുന്നത്.
ബംഗളൂരുവിൽ പിതാവിനൊപ്പം എത്തിയപ്പോഴും അവിടെ നിന്നും ഇടപാടുകാർ മുഖേനെ മറ്റൊരാളെ പരിചയപ്പെട്ടതായും രണ്ടു ഗ്രാമോളം മയക്കുമരുന്ന് കൊണ്ടുവന്നിരുന്നതായും പെൺകുട്ടി പറയുന്നു. സ്കൂളിൽ നിരവധി വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദര്‍ശനൻ അറിയിച്ചു.