വൈദ്യുതി നിരക്ക് വർധന ജൂൺ പകുതിയോടെ പ്രഖ്യാപിക്കും

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന ജൂൺ പകുതിയോടെ റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. തെളിവെടുപ്പിൽ ഉയർന്ന ജനങ്ങളുടെ അഭിപ്രായങ്ങളിൽ പ്രതികരണം അറിയിക്കാൻ കെ എസ് ഇ ബിക്ക് വെള്ളിയാഴ്ച വരെ കമ്മിഷൻ സമയം അനുവദിച്ചു.

അടുത്ത നാല് വർഷത്തേക്ക്‌ നിരക്ക് വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് കെ എസ് ഇ ബി നൽകിയ അപേക്ഷയിൽ കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയായി. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന അവസാന തെളിവെടുപ്പിൽ നിരക്ക് വർധനയെ ഉപഭോക്താക്കൾ എതിർത്തു.

കമ്മിഷൻ അധ്യക്ഷൻ ടി കെ ജോസ്, അംഗങ്ങളായ ബി പ്രദീപ്, അഡ്വ: എ ജെ വിൽസൺ എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു. എല്ലാ വിഭാഗങ്ങളിലുമായി 6.19 ശതമാനം വർധനയാണ് ബോർഡ് ആവശ്യപ്പെടുന്നത്. എന്നാൽ ഗാർഹിക മേഖലയിൽ ഈ വർഷം ആവശ്യപ്പെടുന്ന വർധന 8.94 ശതമാനമാണ്. വൻകിട വ്യവസായങ്ങൾക്ക് 7.75 ശതമാനവും. നാലു വർഷത്തേക്ക് 2381 കോടിരൂപയുടെ അധിക വരുമാനമാണ് ബോർഡ് പ്രതീക്ഷിക്കുന്നത്.

സർക്കാർ സ്കൂളുകളുടെ അതേ നിരക്ക് എയ്ഡഡ് സ്കൂളുകൾക്കും അനുവദിക്കണമെന്ന് എയ്ഡഡ് സ്കൂളുകളുടെ സംഘടന ആവശ്യപ്പെട്ടു.