അരുണാചല്‍ പ്രദേശില്‍ അമുര്‍ ഫാല്‍ക്കണുകളുടെ കൂട്ടമെത്തി

തിരാപ്: അമൂർ ഫാൽക്കണുകളുടെ ഒരു കൂട്ടം അരുണാചൽ പ്രദേശിൽ എത്തി. തിരാപ് ജില്ലയിലാണ് വിരുന്നെത്തിയത്. തെക്കുകിഴക്കൻ സൈബീരിയയിൽ നിന്ന് ഏകദേശം 3,700 കിലോമീറ്റർ സഞ്ചരിച്ചാണ് ഇവയെത്തിയത്. അമൂർ ഫാൽക്കണുകൾ രണ്ടാഴ്ചയോളം ഇവിടെ ചെലവഴിക്കുകയും പിന്നീട് കൂട്ടത്തോടെ ദക്ഷിണാഫ്രിക്കയിലേക്ക് നീങ്ങുകയുമാണ് പതിവ്.

ജില്ലയിലെ മിന്റോങ്, വാക്ക തുടങ്ങിയ പ്രദേശങ്ങളിലും ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. അമൂർ ഫാൽക്കണുകൾ പ്രജനനത്തിനായി തെക്കുകിഴക്കൻ സൈബീരിയ, വടക്കൻ ചൈന തുടങ്ങിയ പ്രദേശങ്ങളെയാണ് ആശ്രയിക്കുന്നത്.

മനുഷ്യ ശല്യമില്ലാതെ ഫാല്‍ക്കണുകള്‍ക്ക് പ്രദേശത്ത് തുടരാൻ അവസരമൊരുക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ഇവയുടെ പ്രാധാന്യം നാട്ടുകാർ മനസ്സിലാക്കി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മലനിരകളില്‍ 1,090 മീറ്റർ ഉയരത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. കനത്ത മഴ ഇവയ്ക്ക് ഭക്ഷണം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാക്കി. ഇതിന് പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്.