ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ തീകൊളുത്തി കൊന്നു

ലക്നൗ: മൂന്ന് മാസം മുമ്പ് ബലാത്സംഗത്തിനിരയായി ഗർഭിണിയായ പെൺകുട്ടിയെ ജീവനോടെ ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ കുരവലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മൂന്ന് മാസം മുമ്പ് ഇതേ ഗ്രാമവാസിയായ അഭിഷേക് എന്നയാൾ മകളെ ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. എന്നാൽ താൻ ബലാത്സംഗത്തിനിരയായ വിവരം പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നില്ല. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞ് പഞ്ചായത്തിനെ വിവരം അറിയിച്ചത്. ഒക്ടോബർ ആറിന് ചേർന്ന പഞ്ചായത്തിൽ പെൺകുട്ടിയും പ്രതിയും വിവാഹിതരാകാൻ തീരുമാനിച്ചു. 

തുടർന്ന് പ്രതിയുടെ അമ്മ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ മെയിൻപുരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 307, 376 വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.