ദുബായിൽ നടത്തിയ സന്ദര്‍ശനം; പി.എ.യെ കൂട്ടിയത് ഔദ്യോഗിക കാര്യങ്ങള്‍ക്കെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഇ-ഫയൽ പരിശോധിക്കുന്നതിനും മന്ത്രിസഭാ യോഗത്തിന് സൗകര്യം ഒരുക്കാനുമാണ് ദുബായിലെ സ്വകാര്യ സന്ദർശന വേളയിൽ പേഴ്സണൽ അസിസ്റ്റന്‍റിനെ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിൽ പറഞ്ഞു.

യുകെ, നോർവേ എന്നിവിടങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം ദുബായിലേക്ക് സ്വകാര്യ സന്ദർശനം നടത്താൻ അനുമതി തേടി മുഖ്യമന്ത്രി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ദുബായ് എത്തിയ ശേഷം സന്ദർശിക്കാൻ മന്ത്രാലയം അനുമതി നൽകി.

എന്നാൽ, സ്വകാര്യ സന്ദർശനത്തിൽ സർക്കാർ ഉദ്യോഗസ്ഥനായ പേഴ്സണൽ അസിസ്റ്റന്‍റായ വി.എം. സുനീഷിനെ കൂടെ കൊണ്ടുപോകുന്നതിൽ മന്ത്രാലയം വിശദീകരണം തേടി. സർക്കാർ ഉദ്യോഗസ്ഥനായ പേഴ്സണൽ അസിസ്റ്റന്‍റിനെ സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാക്കാൻ കഴിയില്ലെന്ന് മന്ത്രാലയം അറിയിച്ചു. തുടർന്നുള്ള വിശദീകരണത്തിൽ പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ സന്ദർശനം ഔദ്യോഗിക സന്ദർശനമാണെന്ന് വ്യക്തമാക്കി. സന്ദർശനത്തിന്‍റെ ചെലവ് താൻ തന്നെ വഹിക്കുമെന്ന് മുഖ്യമന്ത്രി മന്ത്രാലയത്തെ അറിയിച്ചിരുന്നു.