കാട്ടാക്കടയിൽ അച്ഛനെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് പാസ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദ്ദിച്ച കേസിലെ നാലാം പ്രതി അജികുമാറിനെ റിമാൻഡ് ചെയ്തു. ഇയാളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിൽ ഇതുവരെ റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികളുടെ കസ്റ്റഡി അപേക്ഷ കാട്ടാക്കട കോടതി വ്യാഴാഴ്ച പരിഗണിക്കും.

സംഭവം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോൾ അഞ്ച് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. നിലവിൽ റിമാൻഡിൽ കഴിയുന്ന അജികുമാറാണ് ഇളവ് പുതുക്കാനെത്തിയ പിതാവിനെയും മകളെയും യൂണിഫോമിൽ ആക്രമിച്ചത്.  

ആക്രമണ ദൃശ്യങ്ങളിൽ നീല യൂണിഫോമിൽ പ്രത്യക്ഷപ്പെട്ട അജികുമാറിനെ ആദ്യം കേസിൽ പ്രതി ചേർക്കാത്തതിൽ വിമർശനമുയർന്നിരുന്നു. ഇയാളെ പൊലീസ് പ്രതിചേർത്തതിനെ തുടർന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഒളിവിൽ പോയ പ്രതിയെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.