ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ പാര്‍ട്ടി നേതാവിനെതിരെ നടപടിവരും: സിപിഐ

തൊടുപുഴ: ഇടുക്കി അടിമാലിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രാദേശിക സി.പി.ഐ നേതാവിനെതിരെ നടപടിയുമായി ജില്ലാ നേതൃത്വം. അടിമാലി മണ്ഡലം കമ്മിറ്റിയംഗം പ്രവീൺ ജോസിന്‍റെ നടപടി ഗുണ്ടായിസമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ പറഞ്ഞു.

“ഈ പാർട്ടി അംഗത്വമുള്ളവർക്ക് എന്തും പറയാനുള്ള ലൈസൻസ് ഇല്ല. അന്ന് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കെട്ടിയിട്ടു. ഇത് ആവർത്തിക്കരുതെന്ന് പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നു, അന്ന് ജനങ്ങളുടെ പ്രശ്നം പ്രധാനമായതിനാൽ പാർട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. പക്ഷേ വീണ്ടും ഇത് അവർത്തിച്ചിരിക്കുകയാണ്. ഇത് പാർട്ടി ഒരിക്കലും അംഗീകരിക്കില്ല.” കെ കെ ശിവരാമൻ പറഞ്ഞു.

ചീയപ്പാറയിൽ ദേശീയപാതയ്ക്ക് സമീപത്തെ കാട്ടിൽ മാലിന്യം തള്ളിയ കരിക്ക് വിൽപ്പനക്കാരനെ പിടികൂടിയ വനംവകുപ്പ് ഉദ്യോഗസ്ഥനെയാണ് പ്രവീൺ ജോസ് ഭീഷണിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് തന്‍റേതാണെന്ന് പ്രവീൺ സമ്മതിച്ചിരുന്നു. പ്രവീണിനെതിരെ നടപടിയെടുക്കുമെന്ന് കെ.കെ ശിവരാമൻ അറിയിച്ചു.