അഫ്താബിന് വധശിക്ഷ നൽകണം; ലൗ ജിഹാദ് ആരോപണവുമായി ശ്രദ്ധയുടെ പിതാവ്

ന്യൂഡൽഹി: ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ പ്രതിക്കെതിരേ ലൗ ജിഹാദ് ആരോപണവുമായി കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കർ. പ്രതി അഫ്താബ് പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“സംഭവത്തില്‍ ലൗജിഹാദും ഉണ്ടെന്നാണ് സംശയം. അഫ്താബിന് വധശിക്ഷ നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഡല്‍ഹി പോലീസില്‍ വിശ്വാസമുണ്ട്, അവരുടെ അന്വേഷണം ശരിയായ ദിശയിലാണ്. ശ്രദ്ധ എന്നോട് അധികം സംസാരിച്ചിരുന്നില്ല. അമ്മാവനുമായിട്ടായിരുന്നു അവള്‍ക്ക് ഏറെ അടുപ്പം. അഫ്താബുമായി എനിക്ക് ഒരു ബന്ധവുമില്ല. മകളെ കാണാനില്ലെന്ന് ആദ്യം മുംബൈയിലാണ് പരാതി നല്‍കിയത്” വികാസ് വാള്‍ക്കര്‍ പറഞ്ഞു.

അതിനിടെ, പ്രതിയുമായി പോലീസ് സംഘം ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തി. മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച വനമേഖലയിലാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.