റീല്‍സ് എടുക്കാൻ അമിതവേഗത്തില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
അ ഹമ്മദാബാദ്: റീല്‍സ് എടുക്കാൻ അമിതവേഗത്തില്‍ ഓടിച്ച കാർ അപകടത്തില്‍പ്പെട്ടു. ഗുജറാത്തിലെ ജെറ്റ്പുരില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.അവധ് തിവാരി, ദേവരാജ് ഗോസായി എന്നീ യുവാക്കളാണ് മരിച്ചത്. അപകടത്തിന് തൊട്ടുമുൻപ്, കാർ അമിതവേഗത്തില്‍ ഓടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അവധ് തിവാരി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കാർ ഏകദേശം 120 കിലോമീറ്റർ വേഗത്തിലായിരുന്നു.
പിൻസീറ്റിലിരുന്നയാള്‍ പകർത്തിയ വിഡിയോയില്‍, തിവാരി ഇടതുകൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് റീല്‍ റെക്കോർഡ് ചെയ്യുന്നതും വലതുകൈ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുന്നതും കാണാം. മറ്റൊരു വിഡിയോയില്‍ മുൻസീറ്റിലിരുന്നയാള്‍ കാറിന്റെ വേഗം റെക്കോർഡ് ചെയ്യുന്നതും കാണാം.
നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. തിവാരി സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്തായ ദേവരാജ് ഗോസായി ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന അക്ഷയ് പ്രവീണ്‍ഭായ് വഗേല എന്നയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇൻസ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സ് ഉള്ള തിവാരി, വിവിധ കാറുകള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും സ്ഥിരമായി പോസ്റ്റു ചെയ്യാറുണ്ട്.
