എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സർക്കാർ നൽകരുത്: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച  ഹർജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. ഇനി കോടതിയിൽ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും.

കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. സംസ്ഥാന സർക്കാർ രണ്ട് ആഴ്ചയ്ക്കകം എതിർസത്യവാങ്മൂലം ഫയൽ ചെയ്യണം. കേസ് വിശദമായി പരിശോധിക്കേണ്ടത് ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.