എഐ ക്യാമറ: ആദ്യ ഗഡു കെൽട്രോണിന് നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി അനുമതി

കൊച്ചി: എഐ ക്യാമറ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുവായ 11 കോടി രൂപ കെൽട്രോണിന് നൽകാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകി. നേരത്തെ സാമ്പത്തിക ഇടപാടുകൾ ഹൈക്കോടതി തടഞ്ഞിരുന്നു. ജൂണ്‍ 23 മുതൽ കാമറ പ്രവർത്തനം തുടങ്ങിയെന്ന് സർക്കാർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം നൽകാൻ കോടതി അനുമതി നൽകിയത്.

ഇടക്കാല ഉത്തരവ് പുതുക്കിയാണ് ഹൈക്കോടതി നിലപാടെടുത്തത്. എ ഐ ക്യാമറ സ്ഥാപിക്കുന്നതിൽ അഴിമതി ആരോപണം ഉയർന്നതോടെയാണ് കരാറുകാർക്ക് പണം കൈമാറുന്നത് ഹൈക്കോടതി തട‌‌ഞ്ഞത്. ഈ ഉത്തരവാണ് ഇന്ന് ഹൈക്കോടതി പുതുക്കിയത്. ജൂൺ 23 മുതൽ സംസ്ഥാനത്തെ റോഡുകളിൽ ക്യാമറകൾ പ്രവർത്തന സജ്ജമാണെന്നും അപകട – മരണ നിരക്കുകൾ കുറഞ്ഞിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എ ഐ ക്യാമാറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്.