Latestകേരളം

മക്കള്‍ക്കു വിഷം നല്‍കിയശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവം; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ചികിത്സയില്‍ തുടരുന്നു

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ സ്കൂളില്‍നിന്നു കാറില്‍ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെ രണ്ടു പെണ്‍മക്കള്‍ക്ക് വിഷംചേർത്ത ജ്യൂസ് നല്‍കിയശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവം.ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മൂത്തമകളും മരിച്ചു. മാന്നാർ തെള്ളിക്കിഴക്കേതില്‍ ശിവശൈലത്തില്‍ മനോജ് (44), മൂത്തമകള്‍ ശിവനന്ദന (12 ) എന്നിവരാണ് മരിച്ചത്. ഇളയമകള്‍ ശിവഗംഗ (ഏഴ്‌) പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ശിവനന്ദന. ശിവഗംഗ രണ്ടാംക്ലാസിലാണ്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ നിർത്തി വിഷംകലർത്തിയ ജ്യൂസ് കുട്ടികള്‍ക്കു നല്‍കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മനോജ് വിഷംകഴിച്ചാണ് ജീവനൊടുക്കിയത്. ശിവഗംഗ അപകടനില തരണംചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചശേഷമാണ് ഇദ്ദേഹം കുട്ടികളെ വിളിക്കാൻ സ്കൂളിലേക്കു പോയത്. ജ്യൂസ് കുടിച്ചപ്പോള്‍ കയ്പു തോന്നുന്നുവെന്ന് ശിവനന്ദന പറഞ്ഞെന്നാണ് വിവരം. അതിനാല്‍ ശിവഗംഗ രുചിച്ചുനോക്കിയതേയുള്ളൂ. അച്ഛനും ചേച്ചിയും അവശനിലയിലായപ്പോള്‍ ശിവഗംഗ തന്നെയാണ് കാറിന്റെ ഗ്ലാസില്‍ തട്ടി ആളുകളെ വിളിച്ചുവരുത്തിയതും. നാട്ടുകാർ മൂവരെയും പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മനോജ് മരിച്ചിരുന്നു.