ആലപ്പുഴയില്‍ ചിക്കന്‍ വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനാല്‍ 30 മുതല്‍ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകള്‍ അടച്ചിടും. ജില്ലയില്‍ കോഴി വിഭവങ്ങളുടെ വിപണനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.നിലവില്‍ ജില്ലയില്‍ താറാവില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പക്ഷികള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗാശുപത്രികളില്‍ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്ബോള്‍ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവില്‍ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയില്‍ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.
