വൈറ്റ് ഹൗസിനരികെ വെടിവയ്പ്പ്: പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ്സ് ഉദ്യോഗസ്ഥ സാറ ബെക്സ്ട്രോം മരിച്ചു
അമേരിക്കയില്‍ വാഷിംങ്ടണിലെ വൈറ്റ് ഹൗസിന് സമീപത്ത് നടന്ന വെടിവയ്പ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാർഡ്സ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മരിച്ചു.ആർമി സ്പെഷ്യലിസ്റ്റ് റാങ്കിലുള്ള സാറ ബെക്സ്ട്രോമാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ രണ്ടാമത്തെ സൈനികന്റെ നില അതീവ ഗുരുതരമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
ഏറെ ബഹുമാനമുള്ള വ്യക്തി എന്നാണ് സാറ ബെക്സ്ട്രോമിനെ ട്രംപ് വിശേഷിപ്പിച്ചത്. യുഎസ് സൈനികരുമായി വീഡിയോ കോള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്ബാണ് താൻ അവരുടെ മരണ വിവരം അറിഞ്ഞതെന്ന് ട്രംപ് പറഞ്ഞു. പരിക്കേറ്റ മറ്റൊരു സൈനികൻ ജീവന് വേണ്ടി പൊരുതുകയാണെന്നും അദ്ദേഹത്തിൻ്റെ ആരോഗ്യ നില വളരെ മോശമാണെന്നും സൈനികരെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു.
അഫ്ഗാൻ സ്വദേശിയായ 29കാരൻ റഹ്മാനുള്ള ലകാൻവാല്‍ ആണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. 2021 ല്‍ ബൈഡൻ ഭരണകാലത്തെ ‘ഓപ്പറേഷൻ അലൈസ് വെല്‍കം’ പദ്ധതി വഴി യു എസിലെത്തിയതാണ് ഇയാളെന്നാണ് വിവരം. വൈറ്റ് ഹൗസില്‍ നിന്ന് ഏറെ അകലെയല്ലാതെയുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവയ്പുണ്ടായത്. പതിനഞ്ചോളം തവണയാണ് അക്രമി വെടിയുതിർത്തത്. നാഷണല്‍ ഗാർഡുകളുടെ നേരെയെത്തി അക്രമി വെടിവയ്ക്കുകയായിരുന്നു. രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും അക്രമിയെ വേഗത്തില്‍ കീഴ്പ്പെടുത്താൻ നാഷണല്‍ ഗാർഡുകള്‍ക്ക് സാധിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയേറ്റതിന് പിന്നാലെ വൈറ്റ് ഹൗസിന് സുരക്ഷ കൂട്ടി. ആക്രമണം നടത്തിയ അഫ്ഗാൻ പൗരന്റെ വീട്ടില്‍ പരിശോധന നടത്തി. നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. അഫ്ഗാനടക്കം 19 രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് നല്കിയ ഗ്രീൻ കാർഡുകള്‍ പുനഃപരിശോധിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു.
