അർജ്ജുനായുള്ള രക്ഷാദൗത്യം; കർണാടക ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ച് സുപ്രീംകോടതി

ദില്ലി: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജ്ജുനായുള്ള രക്ഷാപ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. വിഷയത്തിൽ കർണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വിഷയമാണെന്നും ഗൗരവകരമായ വിഷയമാണെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു.  പ്രതീക്ഷയിൽ മാത്രമാണ് മുന്നോട്ട് പോകുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ഹർജിയിൽ ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീം കോടതി നിലപാട്. 

വിഷയത്തിൽ കർണാടക ഹൈക്കോടതിയെ ഉടൻ സമീപിക്കാനും കോടതി നിർദേശിച്ചു. വിഷയം ഉടനടി പരിഗണിക്കാൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിർദ്ദേശം നൽകി. ഷിരൂരിൽ സംഭവിച്ചതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരുകയാണ്.