തീവണ്ടിയിൽ മെഡിക്കൽ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം: തൃശ്ശൂർ സ്വദേശി കാഞ്ഞങ്ങാട്ട് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ചെന്നൈ-മംഗളൂരു എക്സ്പ്രസിൽ മെഡിക്കൽ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം. അതിക്രമം നടത്തിയയാളുടെ ഫോട്ടോസഹിതം വിദ്യാർഥിനി പരാതി കൊടുത്ത് മണിക്കൂറുകൾക്കുള്ളിൽ പ്രതി കാഞ്ഞങ്ങാട്ട് അറസ്റ്റിലായി. തൃശ്ശൂർ കാഞ്ഞാണി സനീഷ് (45) ആണ് അറസ്റ്റിലായത്

ചൊവ്വാഴ്ച പുലർച്ചെ തലശ്ശേരിയിൽനിന്നാണ് ഇയാൾ തീവണ്ടിയിൽ കയറിയത്. രാവിലെ ആറിന് നീലേശ്വരത്ത് ഇറങ്ങി. ഇതിനിടയിലാണ് അതിക്രമം നടത്തിയത്. ഇയാൾ നിർമാണക്കരാറുകാരനാണ്
മംഗളൂരുവിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനി കാസർകോട് സ്റ്റേഷനിലിറങ്ങി റെയിൽവേ പോലീസിന് പരാതി നൽകി. മൊബൈൽ ഫോണിൽ പകർത്തിയ പ്രതിയുടെ ഫോട്ടോയും കൈമാറി.

കേസ് രജിസ്റ്റർചെയ്ത റെയിൽവേ പോലീസ് വിവരം ലോക്കൽ പോലീസിലുൾപ്പെടെ നൽകി. ഫോട്ടോയും കൈമാറി. സാമൂഹിക മാധ്യമങ്ങളിലൂടെ ഫോട്ടോ പുറത്തേക്കും പ്രചരിപ്പിച്ചു.

രാത്രി ഒൻപതോടെ കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന പ്രതിയെ അവിടെയുണ്ടായിരുന്ന ഒരാൾ തിരിച്ചറിഞ്ഞ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. രാജൻ ചെറുവത്തൂരിന് വിവരം കൈമാറി. ഉടൻ ഹൊസ്ദുർഗ് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.