സ്കൂൾ വിദ്യാർത്ഥിയെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട് മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിയെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട് മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ. കുമ്പളം ചിറ്റേഴത്ത് വിട്ടിൽ ആദിത്യൻ (19), നെട്ടൂർ പള്ളിക്ക് പുറക് വശം പുത്തൻവേലി വീട്ടിൽ ആശിർവാദ് (19), നെട്ടൂർ പുറക്കേലി റോഡിൽ തൈക്കൂട്ടത്തിൽ വീട്ടിൽ ആഷ്ലി ആൻറണി (18), നെട്ടൂർ മാർക്കറ്റിന് പുറക് വശം ഇല്ലിത്തറ വീട്ടിൽ ആദിത്യൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.

പനങ്ങാട് കുമ്പളം സ്വദേശിയായ 15 കാരനെ വീട്ടിൽ നിന്നു വിളിച്ചു കൊണ്ട് പോയി കൂമ്പളം റെയിൽവേ ഗേറ്റ്, നെട്ടൂർ ശിവക്ഷേത്രത്തിന് പുറകുവശം എന്നിവിടങ്ങളിൽ വെച്ചാണ് പ്രതികൾ മർദിച്ചത്. 1000 രൂപ നൽകിയില്ലയെങ്കിൽ കല്ല് കൊണ്ട് ഇടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ 15 കാരനെ വടി കൊണ്ട് മൃഗീയമായി അടിച്ചതായി പൊലീസ് പറയുന്നു. പിടിയിലായ കുമ്പളം സ്വദേശി ആദിത്യൻ നരഹത്യാശ്രമം, മോഷണം ,പോക്സോ കാപ്പ കേസുകളിൽ പ്രതിയും ആശിർവാദ് നരഹത്യാ ശ്രമ കേസിലും മോഷണ കേസുകളിലും ആഷ്ലിൻ നിരവധി മോഷണക്കേസുകളിലും പ്രതികളാണ് എന്ന് പൊലീസ് പറഞ്ഞു.