സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ആതിരയുടെ സംസ്‌കാരം ഇന്ന്

കോട്ടയം: കടുത്തുരുത്തിയില്‍ മുന്‍ സുഹൃത്തിന്‍റെ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ആതിരയുടെ സംസ്‌കാരം ഇന്ന്.പൊലീസിന്‍റെ നിഷ്ക്രിയത്വത്തിനെതിരെ വിമര്‍ശനം. കോന്നല്ലൂര്‍ സ്വദേശിയായ 26കാരിയെ ഞായറാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ആതിര ജീവനൊടുക്കിയത്. അരുണിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. എന്നാല്‍ ആത്മഹത്യക്ക് പിന്നില്‍ പൊലീസ് നിസംഗത ആണെന്ന് ആക്ഷേപമുണ്ട്.

ആതിരയുടെ സഹോദരിയുടെ ഭര്‍ത്താവ് ഐഎഎസുകാരനാണ്. മണിപ്പൂരിലെ സബ് കളക്ടര്‍ ആശിഷ് ദാസ്. ഭാര്യാ സഹോദരിയുടെ വേദനയറിഞ്ഞ് ഇടപെടണമെന്ന് പൊലീസിനോട് ആശിഷും അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷേ ഒരു ഇടപെടലും ഉണ്ടായില്ല, സമാശ്വാസനീക്കം പോലും നടന്നില്ല.

നാണക്കേട് കാരണം ആതിര വീട്ടില്‍ തൂങ്ങി മരിച്ചു. കോട്ടയം ഞീഴൂര്‍ സ്വദേശിയായ അരുണുമായി ആതിര പിണങ്ങിയിരുന്നു. യുവതിക്ക് വിവാഹാലോചനകള്‍ വരുന്നത് അറിഞ്ഞ അരുണ്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിച്ചു. യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

ശനിയാഴ്ച പെണ്‍കുട്ടി കടുത്തുരുത്തി പൊലീസില്‍ അരുണിനെതിരെ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്