ഇറാനിൽ പ്രക്ഷോഭകാരികള്‍ അയത്തുള്ള റുഹോല്ല ഖൊമേനിയുടെ വീടിന് തീയിട്ടതായി സൂചന

ടെഹ്റാന്‍: ഇറാനിൽ 22 കാരിയായ മഹ്സ അമിനിയുടെ കൊലപാതകത്തെ തുടർന്ന് ആരംഭിച്ച ഹിജാബ് വിരുദ്ധ, സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ പുതിയ തലത്തിലെത്തി. രാജ്യത്തെ പരമോന്നത നേതാവും ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ സ്ഥാപകനുമായ അയത്തുള്ള റുഹോല്ല ഖൊമേനിയുടെ തറവാട്ടുവീടിന് പ്രതിഷേധക്കാർ തീയിട്ടു. ഖൊമൈൻ നഗരത്തിലെ കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് തീ പടരുന്നതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ കെട്ടിടത്തിന് തീപിടിച്ചിട്ടില്ലെന്ന് പ്രാദേശിക അധികൃതർ അവകാശപ്പെട്ടു.

ഇറാന്‍റെ പരമോന്നത നേതാവായ അയത്തുള്ള റുഹോല്ല ഖൊമേനി ജനിച്ചത് ഈ വീട്ടിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇപ്പോൾ ഇതൊരു മ്യൂസിയമാണ്. 1979-ൽ അയത്തുള്ള ഖൊമേനി ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെ മുന്നിൽ നിന്ന് നയിച്ചു. കലാപത്തെത്തുടർന്ന്, അയത്തുള്ള ഖൊമേനി അന്നത്തെ ഭരണാധികാരിയും പാശ്ചാത്യ രാജ്യങ്ങളുടെ സുഹൃത്തുമായ ഷാ മുഹമ്മദ് റെസ പഹ്ലവിയെ അട്ടിമറിച്ച് ഇസ്ലാമിക റിപ്പബ്ലിക്ക് സ്ഥാപിക്കുകയും രാജ്യത്തിന്‍റെ പരമോന്നത നേതാവായി സ്വയം പ്രതിഷ്ഠിക്കുകയും ചെയ്തു. 1989-ൽ മരിക്കുന്നതുവരെ ഇറാനിലെ ആദ്യത്തെ പരമോന്നത നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ മരണദിനമായ ഇന്ന് ഇറാനിൽ ദേശീയ ദുഃഖാചരണത്തിന്‍റെ ദിവസമാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ, പ്രതിഷേധക്കാർ വീടിന് തീ പിടിക്കുമ്പോൾ സന്തോഷത്തോടെ നൃത്തം ചെയ്യുന്നത് കാണാം. വ്യാഴാഴ്ച വൈകുന്നേരമാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ഒരു ആക്ടിവിസ്റ്റ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു.

അയത്തുള്ള റുഹോല്ല ഖൊമേനിയുടെ പിൻഗാമിയും നിലവിലെ പരമോന്നത നേതാവുമായ അയത്തുള്ള അലി ഖമേനിക്കും അദ്ദേഹത്തിന്‍റെ സർക്കാരിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ഈ പ്രതിഷേധത്തിനിടെയാണ് അയത്തുള്ള ഖൊമേനിയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടത്. ആയത്തുല്ല അലി ഖമേനിയുടെ സർക്കാർ പുതിയ ഹിജാബ് വിധി പുറപ്പെടുവിച്ച് ആഴ്ചകൾക്ക് ശേഷം ടെഹ്റാൻ സന്ദർശനത്തിനെത്തിയ മഹ്സ അമിനി (22) ഹിജാബ് ശരിയായി ധരിക്കാത്തതിന്‍റെ പേരിൽ മത പോലീസ് ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകളാണ് ഇതിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറുകണക്കിന് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. പ്രതിഷേധത്തിൽ അമ്പതോളം കുട്ടികളും അമ്പതോളം പോലീസുകാരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളും സ്ത്രീകളുമാണ്.