ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികള്‍, വരുന്ന അധ്യയന വര്‍ഷം തന്നെ
പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കാൻ പോകുന്ന ചില നിർണായക മാറ്റങ്ങളെ കുറിച്ച് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാനും ബാക്ക് ബെഞ്ചുകാർ ഇല്ലാത്ത തരത്തില്‍ ക്ലാസ് മുറികളെ മാറ്റാനും ലക്ഷ്യമിട്ട് കൊണ്ടുളള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കാനൊരുങ്ങുന്നത്.ഈ രണ്ട് നിർണായക മാറ്റങ്ങളും സംബന്ധിച്ചുളള കരട് റിപ്പോർട്ടിന് സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയതായി മന്ത്രി അറിയിച്ചു.
പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് മാറ്റങ്ങള്‍ നടപ്പിലാക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.കുട്ടികളുടെ സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുക: വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികള്‍.2.’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികള്‍: എല്ലാ കുട്ടികള്‍ക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠന അന്തരീക്ഷം സൃഷ്ടിക്കുക. ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തി ആരും പിന്നിലല്ല എന്ന ഉറപ്പ് നല്‍കുക.
ഈ വിഷയങ്ങള്‍ പഠിക്കാൻ നേരത്തെ എസ്.സി.ഇ.ആർ.ടി-യെ ചുമതലപ്പെടുത്തിയിരുന്നു. അവർ സമർപ്പിച്ച റിപ്പോർട്ടാണ് കമ്മിറ്റി വിശദമായി ചർച്ച ചെയ്തത്. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ അഭിപ്രായം വലുതാണ്. അംഗീകാരം ലഭിച്ച കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായമാരായുന്നതിനായി SCERT വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അധ്യാപകർക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന നിർദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്
