രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നു

രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നു. ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അംഗീകാരം നല്‍കാനും തീരുമാനമായി.

ഇതുസംബന്ധിച്ച്‌ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറില്‍ ഒപ്പിട്ടു. അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. നിലവില്‍ രണ്ടാം ശനിയും നാലാം ശനിയുമാണ് ബാങ്കുകള്‍ക്ക് അവധി. ശിപാർശ നടപ്പാകുന്നതോടെ പ്രവർത്തി ദിവസം തിങ്കള്‍ മുതല്‍ വെള്ളി വരെയാകും.

പ്രവർത്തി ദിവസം കുറക്കുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റാണ് ദിവസം അധികം ജോലിയെടുക്കേണ്ടത്. ബാങ്ക് ജീവനക്കാരുടെ ശമ്ബളം 17 ശതമാനം കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതല്‍ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്ബളവർധന. വർധന നടപ്പാകുന്നതോടെ ക്ലറിക്കല്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്ബളം 17,900 ആയിരുന്നത് 24,050 രൂപയാകും. പ്യൂണ്‍, ബില്‍ കലക്ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്ബളം 14,500 രൂപയില്‍നിന്ന് 19,500 രൂപയാക്കും.