ഭാരത് ജോഡോ യാത്ര ഇന്നും നാളെയും കൂടി മലപ്പുറം ജില്ലയിൽ

പെരിന്തൽമണ്ണ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. പുലാമന്തോളിൽ ആരംഭിച്ച യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിയെ അനുഗമിച്ചത്. രാവിലെ 6.30ന് തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം പത്തോടെ പെരിന്തൽമണ്ണ പൂപ്പലത്ത് അവസാനിച്ചു.

വൈകീട്ട് അഞ്ചിന് പട്ടിക്കാട്ടുനിന്ന് ആരംഭിച്ച് രാത്രി 7.30ന് പാണ്ടിക്കാട് ജംഗ്ഷനിൽ സമാപിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രതിനിധികളുമായും കർഷകരുമായും അദ്ദേഹം ആശയവിനിമയം നടത്തി. ഇന്നും നാളെയുമായി ജില്ലയിൽ പദയാത്ര നടക്കും. ഇന്ന് പാണ്ടിക്കാട്ട് നിന്ന് ആരംഭിച്ച് നിലമ്പൂരിൽ സമാപിക്കും. നാളെ ഏഴിന് ചുങ്കത്തറ മാർത്തോമ്മാ കോളേജിൽ നിന്ന് ആരംഭിക്കും. തുടർന്ന് തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്ക് പ്രവേശിക്കും.

എഐസിസി ജനറൽ സെക്രട്ടറിമാരായ ജയറാം രമേശ്, താരിഖ് അൻവർ, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്വിജയ് സിങ്, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, പി.സി.വിഷ്ണുനാഥ്, കെ.മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എ.പി.അനിൽകുമാർ, നജീബ് കാന്തപുരം തുടങ്ങിയവർ ഇന്നലെ പങ്കെടുത്തു.