ബിഹാർ തിരഞ്ഞെടുപ്പ്; 51 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ
പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജൻ സുരാജ് പാർട്ടി. പ്രശാന്ത് കിഷോറാണ് പാർട്ടിയുടെ 51 സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എൻഡിഎ, ഇന്ത്യാസഖ്യ മുന്നണികൾ സീറ്റു വിഭജനം പൂർത്തിയാക്കുന്നതിനു മുൻപാണു പാർട്ടി ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. ആദ്യപട്ടികയിൽ പ്രശാന്ത് കിഷോറിന്റെ പേരില്ലെങ്കിലും തേജസ്വി യാദവിന്റെ സിറ്റിങ് സീറ്റായ രാഘോപുരിലാകും മത്സരിക്കുകയെന്ന് അദ്ദേഹം വെളിപ്പെടുത്തി.
അഭിഭാഷകരും ഡോക്ടർമാരും ഗണിതശാസ്ത്രജ്ഞനും ഉൾപ്പെടെ പ്രമുഖരെയാണ് സ്ഥാനാർഥികളായി അണിനിരത്തിയിട്ടുള്ളത്. പട്ന സർവകലാശാല മുൻ വൈസ് ചാൻസലറും ഗണിത ശാസ്ത്രജ്ഞനുമായ കെ.സി.സിൻഹ കുമ്രഹാർ മണ്ഡലത്തിൽ മത്സരിക്കും. പട്ന ഹൈക്കോടതിയിൽ അഡിഷനൽ സോളിസിറ്റർ ജനറൽ, അഡിഷനൽ അഡ്വക്കറ്റ് ജനറൽ പദവികൾ വഹിച്ചിരുന്ന വൈ.ബി.ഗിരി, ഗ്രാമീണ ആരോഗ്യ മേഖലയിൽ ഏറെ സംഭാവനകൾ ചെയ്ത ഡോ. അമിത് കുമാർ ദാസ് തുടങ്ങിയവർ സ്ഥാനാർഥികളാണ്.
