ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ്; ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. ഇത് അടുത്ത മാസം 29ലേക്കാണ് മാറ്റിയത്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമെൻ സമർപ്പിച്ച ഹർജി പരിഗണിക്കവെ മറ്റ് ഹർജികൾക്കൊപ്പം വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അജയ് റസ്തോഗി, ജസ്റ്റിസ് സി.ടി. രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് തീരുമാനം.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ഓഗസ്റ്റ് 15ന് ഗുജറാത്ത് സർക്കാർ കുറ്റവിമുക്തരാക്കിയിരുന്നു. ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ് ജയിൽ മോചിതരാക്കിയതെന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വിശദീകരണം.