ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിര്‍ദേശം. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന് കീഴിൽ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ നിര്‍ബന്ധമായും രണ്ട് ഭാഷകൾ പഠിക്കണം. ഇതില്‍ ഒന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം.

പുതിയ വിദ്യാഭ്യാസ നയം പ്രകാരമുള്ള പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി 2024 ലെ അക്കാദമിക് സെഷനിൽ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കും. ഓര്‍മയെയും മാസങ്ങളായുള്ള പരിശീലനത്തെയും വിലയിരുത്തുന്നതാവരുത് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതിന് അവസരമൊരുക്കി ബോര്‍ഡ് പരീക്ഷ രണ്ടു തവണ നടത്തണം. രണ്ടു തവണ പരീക്ഷയെഴുതി അവയില്‍ മെച്ചപ്പെട്ട മാര്‍ക്ക് നിലനിര്‍ത്താന്‍ അനുവദിക്കണം.

പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളില്‍ വിഷയം തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരമുണ്ടാവണം. സ്ട്രീമുകള്‍ ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്സ് എന്നിങ്ങനെ മാത്രമാവരുത്. ക്ലാസ് റൂമുകളില്‍ ടെക്സ്റ്റ് പുസ്തകങ്ങള്‍ മുഴുവന്‍ പഠിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കും. പാഠപുസ്തകങ്ങളുടെ വില ഒപ്റ്റിമൈസ് ചെയ്യണമെന്നും പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദേശിക്കുന്നു.