Latestദേശീയം

ബ്രഹ്മോസിൽ നിന്നും രക്ഷയില്ല,പാകിസ്ഥാൻ്റെ ഓരോ ഇഞ്ചും മിസൈലിന്റെ പരിധിയിൽ: രാജ്‌നാഥ് സിങ്

ലക്നൗ∙ പാക്കിസ്ഥാനു മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ബ്രഹ്മോസ് മിസൈലിൽ നിന്ന് എതിരാളികൾക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നു രാജ്യത്തിന് ആത്മവിശ്വാസമുണ്ടെന്ന് പ്രതിരോധ മന്ത്രി പറ‍ഞ്ഞു. ലക്നൗവിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് കേന്ദ്രത്തിൽ നിർമിച്ച മിസൈലുകളുടെ ആദ്യ ബാച്ച് ഫ്ലാഗ്ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

പാക്കിസ്ഥാന്റെ ഓരോ ഇഞ്ചും ഇപ്പോൾ ബ്രഹ്മോസിന്റെ പരിധിയിലാണെന്നു പ്രതിരോധ മന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലെ സംഭവങ്ങൾ ഇന്ത്യയുടെ കഴിവുകളുടെ ഒരു സൂചന മാത്രമാണ്. ഒരു ട്രെയ്‌ലർ. ഇന്ത്യയ്ക്ക് ഇനി എന്തുചെയ്യാൻ കഴിയുമെന്ന് ആ ട്രെയ്‌ലർ പാക്കിസ്ഥാനെ ബോധ്യപ്പെടുത്തി. ബ്രഹ്മോസ് ടീം ഒരു മാസം കൊണ്ട് ഏകദേശം 4,000 കോടിയുടെ കരാറുകളിൽ രണ്ടു രാജ്യങ്ങളുമായി ഒപ്പുവെച്ചതായി രാജ്‌നാഥ് സിങ് പറഞ്ഞു.

വരും വർഷങ്ങളിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ ലക്നൗവിലേക്ക് ഒഴുകിയെത്തും. ഇതൊരു വിജ്ഞാന കേന്ദ്രമായും പ്രതിരോധ സാങ്കേതികവിദ്യയിൽ പ്രധാന കേന്ദ്രമായും മാറും. ബ്രഹ്മോസ് ലക്നൗ യൂണിറ്റിന്റെ വിറ്റുവരവ് അടുത്ത സാമ്പത്തിക വർഷം മുതൽ ഏകദേശം 3,000 കോടി ആയിരിക്കും. ജിഎസ്ടി പിരിവ് പ്രതിവർഷം 5,000 കോടി ആയിരിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.