കെട്ടിട നിര്‍മാണ വ്യവസ്ഥകളില്‍ ഇളവുമായി സര്‍ക്കാർ

കെട്ടിട നിർമാണ വ്യവസ്ഥകളിൽ അടക്കം ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. നിർമാണ പെർമിറ്റിന്റെ കാലാവധി 15 വർഷം വരെ നീട്ടി നൽകും. നിർമാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിങ് ഒരുക്കണം എന്നതിലാണ് മറ്റൊരു ഇളവ്. കെട്ടിടം നിർമിക്കുന്ന പ്ലോട്ടിൽ തന്നെ പാർക്കിങ് ഒരുക്കണം എന്നതിലെ മാറ്റം വാണിജ്യ വ്യാപാര സ്ഥാപനങ്ങൾക്ക് ഗുണകരമാണ്. 25 ശതമാനം പാർക്കിങ് കെട്ടിടമുള്ള സ്ഥലത്ത് തന്നെ വേണം. ഉടമസ്ഥന്റെ പേരിൽ 200 മീറ്ററിനകത്ത് സ്ഥലമുണ്ടെങ്കിൽ അവിടെ 75 ശതമാനം വരെ അനുവദിക്കും. പാർക്കിങ് സ്ഥലത്ത് മറ്റു നിർമാണം ഉണ്ടാകില്ലെന്നും മറ്റാർക്കും കൈമാറില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുമായി ഉടമ കരാറുണ്ടാക്കണം.

നിലവിൽ അഞ്ച് വർഷമാണ് കെട്ടിട നിർമാണ പെർമിറ്റ് കാലാവധി. അഞ്ച് വർഷത്തേക്ക് കൂടി നീട്ടി നൽകാറുണ്ട് എങ്കിലും പിന്നീടും നീട്ടാനുള്ള നടപടികൾ സങ്കീർണമാണ്. ഇതിനുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കി അഞ്ച് വർഷത്തേക്ക് കൂടി അനുമതി നൽകുന്നതോടെയാണ് ആകെ 15 വർഷം കാലാവധി കിട്ടുകയെന്ന് മന്ത്രി എം ബി രാജേഷ് വിശദീകരിച്ചു. 106 ചട്ടങ്ങളിലായി 351 ഭേദഗതി നിർദേശങ്ങൾ പരിഗണിച്ചാണ് മാറ്റങ്ങൾ വരുത്തുന്നത്. നടപടികൾ തുടങ്ങി.

മറ്റ് ഇളവുകൾ:

▫️ഗാലറി ഇല്ലാത്ത ടർഫുകൾക്ക് പാർക്കിങ്ങിൽ ഇളവ് നൽകും.

▫️സ്‌കൂൾ, കോളേജ് ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് ഫ്ളോർ ഏരിയ അനുസരിച്ചുള്ള കാർ പാർക്കിങ് എന്നതിലും മാറ്റം വരുത്തും.

▫️നിലവിൽ പ്ലോട്ടിന്റെ അളവിൽ ഏതെങ്കിലും കാരണത്താൽ വ്യത്യാസം വന്നാൽ (വിൽപ്പന, ദാനം, റോഡിന് വിട്ടു നൽകൽ, ഭൂമി അധികമായി നേടൽ) പെർമിറ്റ് റദ്ദാക്കും. എന്നാൽ, വിസ്തൃതിയിൽ കുറവോ കൂടുതലോ വന്ന ശേഷവും മറ്റു വിധത്തിൽ ചട്ട ലംഘനം ഇല്ലെങ്കിൽ പെർമിറ്റ് നിലനിൽക്കുന്ന വിധം വ്യവസ്ഥകൾ പരിഷ്‌കരിക്കും.

▫️റിയൽ എസ്റ്റേറ്റ് മേഖലയിൽ ഡിവലപ്‌മെന്റ് പെർമിറ്റെടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളാക്കി വിൽക്കുമ്പോൾ പൊതു സൗകര്യം ഇല്ലാതാകാറുണ്ട്. ഇതുമൂലം ചെറുപ്ലോട്ട് ഉടമകൾക്ക് പെർമിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കും. ഡിവലപ്പർക്കെതിരേ നിയമ നടപടി എടുക്കും.

▫️പെർമിറ്റിനുള്ള അപേക്ഷ നിരസിച്ചാൽ തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന ട്രിബ്യൂണലിലാണ് ഇപ്പോൾ അപ്പീൽ നൽകേണ്ടത്. പകരം ജില്ലാതല ഉദ്യോഗസ്ഥരെ ചേർത്ത് ഒന്നാം അപ്പലെറ്റ് അതോറിറ്റിയുണ്ടാക്കും.

▫️ലൈസൻസുകളിലും ഇളവ്

▫️വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസ് ഫീസിനുള്ള സ്ലാബുകളുടെ എണ്ണം കൂട്ടും. ലൈസൻസ് എടുക്കുന്നത് വൈകിയാൽ മൂന്നും നാലും ഇരട്ടി പിഴയീടാക്കില്ല. നിയമ ലംഘനം ഇല്ലെങ്കിലാണ് പിഴയിൽ ഇളവ്. വീടിനോട് ചേർന്നുള്ള ചെറുകിട വ്യാവസായിക, ഉത്‌പാദക, വാണിജ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനും (ഇപ്പോൾ വ്യവസ്ഥയില്ല) ചട്ടങ്ങളിൽ മാറ്റം വരുത്തും.