കാരണം അറിയാതെ രൂപേഷിനെതിരായ ഹര്‍ജി പിന്‍വലിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ ഹർജി പിന്‍വലിച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. കാരണം തൃപ്തികരമാണെങ്കിൽ മാത്രമേ ഹർജി പിന്‍വലിക്കാന്‍ അനുവദിക്കൂവെന്ന് ജസ്റ്റിസ് എം.ആർ.ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. കാരണങ്ങൾ അറിയിക്കുന്നതിന് സംസ്ഥാന സർക്കാരിന് വെള്ളിയാഴ്ച വരെ സുപ്രീം കോടതി സമയം അനുവദിച്ചിട്ടുണ്ട്. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലാണ് രൂപേഷിനെതിരെ യു.എ.പി.എ രജിസ്റ്റർ ചെയ്തത്. വ്യവസ്ഥകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സർക്കാരിന്‍റെ ഹർജി പരിഗണിച്ച ജസ്റ്റിസ് എം.ആർ.ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് രൂപേഷിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ പിന്നീട് ഹർജി പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ഹർജി ഇന്ന് ജസ്റ്റിസുമാരായ എം.ആർ.ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജി പിന്‍വലിക്കാനുള്ള കാരണം അപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ല. രൂപേഷിനെതിരായ കേസിൽ യു.എ.പി.എ. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് നിയമവിഷയം മാത്രമാണ്. അതിനാൽ, സംസ്ഥാന സർക്കാർ ഹർജി പിൻവലിച്ചതിന്‍റെ കാരണം അറിയണമെന്ന് ബെഞ്ച് പറഞ്ഞു. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത്.