വാ​ഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കുമ്പോൾ മാനദണ്ഡങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം

വാഹനങ്ങളുടെ ചില്ലുകളിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് കാറുകളിൽ കൂളിം​ഗ് ഫിലിം പതിപ്പിക്കുന്നവരുടെ തിരക്കാണ്.

കേരളത്തിലെ കൊടും വേനലിൽ നിന്നും രക്ഷനേടാനായാണ് എല്ലാവരും വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കുന്നത്. എന്നാൽ, കോടതിവിധിയുണ്ട് എന്ന ധൈര്യത്തിൽ ഏത് സൺ ഫിലിമും വാഹനങ്ങളിലെ ​ഗ്ലാസുകളിൽ പതിപ്പിച്ചാൽ പിടിവീഴും. പിഴ ഒടുക്കേണ്ടിയും വരും. സംസ്ഥാനത്തെ വാഹനങ്ങളുടെ ​ഗ്ലാസുകളിൽ പതിപ്പിക്കാവുന്ന കൂളിങ് ഫിലിമുകൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അതുപാലിച്ച് മാത്രമേ വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാവൂ എന്ന് മോട്ടോർ വാ​ഗന വകുപ്പ് ഉദ്യോ​ഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
വാഹനത്തിന്റെ മുൻപിലും പിന്നിലുമുള്ള ചില്ലുകളിൽ 70 ശതമാനം പ്രകാശം കടന്നുപോകുന്ന കൂളിങ് ഫിലിം വേണം ഒട്ടിക്കാൻ. വശങ്ങളിൽ 50 ശതമാനം പ്രകാശം കടന്നുപോകുന്ന തരത്തിൽ കൂളിങ് ഫിലിം ഒട്ടിക്കാം. ഹൈക്കോടതി വിധിയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വാഹനത്തിന്റെ ഉൾവശം കാണാത്തതരത്തിൽ ഫിലിം ഒട്ടിച്ചാൽ ഇനിയും പിടി വീഴും. അനുവദനീയമായ കൂളിങ് ഫിലിമുകൾ ബി.എസ്.ഐ, ഐ.എസ്.ഐ. മുദ്രകളോടെയാണ് വരുന്നത്. ക്യു.ആർ. കോഡുകളും നൽകുന്നുണ്ട്. ഇത് സ്‌കാൻ ചെയ്താൽ ട്രാൻസ്പാരൻസി ശതമാനവും ഗുണനിലവാര വിവരങ്ങളും മനസ്സിലാക്കാം.
മോട്ടോർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾ പാലിച്ച് കൂളിങ് ഫിലിം (സൺ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമാണെന്നും ഇതിന്റെ പേരിൽ വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നുമാണ് ജസ്റ്റിസ് എൻ.നഗരേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

മോട്ടോർ വാഹനങ്ങളിൽ ‘സേഫ്റ്റി ഗ്ലേസിങ്’ ചില്ലുകൾ ഘടിപ്പിക്കുന്നതിന് നിയമതടസ്സമില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച് ബി.എസ്.എസ്. നിലവാരത്തോടെ പുറത്തിറക്കുന്ന ചില്ലുകളാണ് അനുവദനീയ ഗണത്തിൽപ്പെടുന്നതെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. വാഹന ഉടമയ്ക്കെതിരേ ഉൾപ്പെടെ മോട്ടോർ വാഹനവകുപ്പ് നൽകിയ നോട്ടീസും മറ്റും റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സേഫ്റ്റി ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചതിനെ സേഫ്റ്റി ഗ്ലേസിങ്ങിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചട്ടങ്ങളിൽ നിഷ്‌കർഷിക്കുന്ന സുതാര്യത പാലിക്കുന്ന സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കുന്നത് നിയമപരമാണെന്നും ഉത്തരവിൽ പറയുന്നു. മുന്നിലേയും പിന്നിലേയും ഗ്ലാസുകളിൽ 70 ശതമാനത്തിൽ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തിൽ കുറയരുതെന്നുമാണ് നിയമം അനുശാസിക്കുന്നത്. സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാക്കൾക്ക് മാത്രമല്ല, വാഹന ഉടമകൾക്കും അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

.