ആറാട്ടുപുഴയിൽ കാ‍ർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് മരണം

തൃശ്ശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്രബാബു (66), ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകൻ്റെ മഹൻ സമർത്ഥ് (6) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിന്‍റെ മകൻ ശരത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി.

ആറാട്ടുപുഴയിലെ റിസോർട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ആറാട്ടുപുഴ പാലത്തിനടിയിലെ റോഡിലൂടെ കടന്നുപോകുന്നതിനിടെ ഉച്ചയോടെയായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെയാണ് കാർ പുഴയിലേക്ക് മറിഞ്ഞത്. കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അടിപ്പാതയ്ക്ക് സംരക്ഷണ ഭിത്തിയില്ലാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. കാറിൽ നിന്ന് പുറത്തെടുക്കുമ്പോൾ മരിച്ച മൂന്നുപേരും അബോധാവസ്ഥയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറഞ്ഞു. 

പുഴയിലേക്ക് വീണ കാറിൽ നാലുപേരുണ്ടായിരുന്നു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കാറിൽ നിന്ന് പുറത്തെടുത്തപ്പോൾ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ശരത്താണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. വാഹനം പൂർണമായും പുഴയിൽ മുങ്ങിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു കെ.തോമസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.