പക്ഷിപ്പനിയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്കെത്തുന്നു

ന്യൂഡല്‍ഹി: പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക്. ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഏഴംഗ സംഘത്തെ അയയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. രോഗവ്യാപനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘം വിശദമായ പരിശോധന നടത്തി ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കും. രോഗവ്യാപനം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങളും സംസ്ഥാനത്തിന് നൽകും.

ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർക്കുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്, ന്യൂഡൽഹിയിലെ നാഷണൽ സെന്‍റർ ഫോർ ഡിസീസ് കണ്ട്രോൾ, ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് ഏഴംഗ കേന്ദ്ര സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പക്ഷിപ്പനി കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ, നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ, പ്രോട്ടോക്കോളുകൾ മുതലായവയിൽ കേന്ദ്ര സംഘം സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കും.