മാണി സി കാപ്പനെതിരായ വഞ്ചനാ കേസ്; ഹർജി വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതിക്ക് നി‍ര്‍ദ്ദേശം

ന്യൂഡൽഹി: പാലാ എംഎൽഎ മാണി സി കാപ്പന് എതിരായ വഞ്ചനാ കേസിൽ സുപ്രീം കോടതി ഇടപെടൽ. കേരള ഹൈക്കോടതിയിൽ വഞ്ചനാ കേസിനെതിരെ കാപ്പൻ നൽകിയ ഹർജി വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. നാല് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നാണ് നിർദ്ദേശം. കേസിലെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ പരാതിക്കാരൻ മുംബൈ വ്യവസായി ദിനേഷ് മേനോനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന വാഗ്ദാനം നല്‍കി മാണി സി കാപ്പൻ 3.25 കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്റെ പരാതി.

അതേസമയം മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന് ദിനേശ് മേനോൻ നേരത്തേ ആരോപിച്ചിരുന്നു. മുംബൈ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി മുഴക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയപ്പോഴാണ് മാണി സി കാപ്പൻ ഭീഷണിപ്പെടുത്തിയത് എന്നാണ് പരാതിക്കാരൻ പറയുന്നത്. കോടതി പിരിഞ്ഞതിന് പിന്നാലെ വരാന്തയിൽ വച്ച് കേസ് വേഗം സെറ്റിൽ ചെയ്തില്ലെങ്കിൽ നാട്ടിൽ എത്തിയാൽ തട്ടിക്കളയും എന്ന് മാണി സി കാപ്പൻ പറഞ്ഞുവെന്നായിരുന്നു ആരോപണം.