ചൂട് തുടങ്ങിയതോടെ ചിക്കൻപോക്സ് വ്യാപനം രൂക്ഷം; 10 ദിവസത്തിനിടെ ചികിത്സ തേടിയത് 285 പേര്
കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ചിക്കന്‍പോക്സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറത്ത് മാത്രം 285 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചിക്കന്‍പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറത്താണ്. പാലക്കാട് (185), കണ്ണൂര്‍ (143), കോഴിക്കോട് (141) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്.
സാധാരണയായി തണുപ്പുകാലത്തു നിന്ന് ചൂടിലേക്ക് മാറുമ്പോഴാണ് ചിക്കന്‍പോക്സ് വ്യാപനം ഉണ്ടാകാറുള്ളതെങ്കിലും ഇത്തവണ ചൂട് നേരത്തെ ആരംഭിച്ചത് രോഗവ്യാപനത്തിന് സാഹചര്യമൊരുക്കി. വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
വാരിസെല്ല സോസ്റ്റര്‍ എന്ന വൈറസ് കാരണമുണ്ടാകുന്ന ഈ രോഗം കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുമാണ് പകരുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ കുമിളകള്‍ ഉണങ്ങുന്നത് വരെ മറ്റുള്ളവരിലേക്ക് വൈറസ് പടരാന്‍ സാധ്യതയുണ്ട്.രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും കൃത്യമായ ചികിത്സ തേടുകയും വേണം. അസുഖം പൂര്‍ണ്ണമായി മാറുന്നതിന് മുന്‍പ് കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്നും സമ്പര്‍ക്കം ഉണ്ടായി 72 മണിക്കൂറിനുള്ളില്‍ വാക്സിന് എടുക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കുമെന്നും ഡോക്ടര്‍മാര്‍ നിർദേശിക്കുന്നു.
