സംസ്ഥാനത്ത് വേനലവധി ക്ലാസുകൾ പൂർണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.

വേനലവധി ക്ലാസുകൾ പൂർണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധന ബാധകമാണ്. സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിവേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാംമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ മറ്റു തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാത്ത
പക്ഷം സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടയ്ക്കേണ്ടതും ജൂൺമാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കേണ്ടതുമാണ്. ഈ വിഷയത്തിൽ അതത് അധ്യയന വർഷത്തേക്ക് സ്കൂൾ കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്നുമുണ്ട്.എന്നാൽ, ഇതിനു വിരുദ്ധമായി സംസ്ഥാനത്ത് പല വിദ്യാലയങ്ങളും അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നുണ്ട്. കുട്ടികളോടുള്ള ഇത്തരം സമീപനം അവരിൽ മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നും വേനൽ ചൂട് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെ മുൻനിർത്തിയാണ് ഗവ. എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, സി.ഐ.എസ്.സി എന്നിങ്ങനെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന് സർക്കാർ അനുശാസിക്കുന്നത്.