കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ്

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് അനുസരിച്ച് നിയമനം നടക്കാത്തതിനാൽ സർക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും അതിനാൽ കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ പോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

മേയറുടെ കത്തിന്‍റെ യഥാർത്ഥ പകർപ്പ് കണ്ടെത്താനായില്ല. മേയർ കത്തെഴുതിയിട്ടില്ലെന്നാണ് മൊഴി. കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്തുണ്ടായിരുന്നില്ലെന്നുമാണ് പ്രസ്താവന. കത്ത് കണ്ടെത്തി ഒപ്പ് ശരിയാണെന്ന് തെളിഞ്ഞാൽ മാത്രമേ അന്വേഷണം അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ തുടരുകയുള്ളൂ. പൊലീസ് അന്വേഷണമാണ് വേണ്ടത്. അതിനാൽ ഈ വിഷയങ്ങൾ വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 

കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാർ നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. മുൻ വർഷങ്ങളിലെ നിയമനങ്ങൾ പ്രത്യേകം പരിശോധിക്കേണ്ടതുണ്ടെന്നാണ് വിജിലൻസിന്‍റെ വിശദീകരണം.