‘സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരം’

തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കോടതി വിധി ദൗർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾ പ്രതീക്ഷയോടെയാണ് കോടതികളെ നോക്കിക്കാണുന്നത്. ഇതുപോലുള്ള വിധി ന്യായങ്ങൾ ആ പ്രതീക്ഷയ്ക്ക് വിരുദ്ധമാണ്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി സ്ത്രീവിരുദ്ധമാണെന്ന് വീണാ ജോർജ് പറഞ്ഞു.

ഇതിനിടെ, എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കോടതി വിധി സ്ത്രീവിരുദ്ധമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. പൗരന് നീതി ഉറപ്പാക്കേണ്ട കോടതിയുടെ നിലപാട് നിരാശാജനകമാണ്. ഇത്തരം കോടതി ഉത്തരവുകൾ തിരുത്തുകയും ചർച്ച ചെയ്യുകയും വേണമെന്നും അവർ പറഞ്ഞു.

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി നടത്തിയ നിരീക്ഷണങ്ങളെ ദേശീയ വനിതാ കമ്മീഷനും അപലപിച്ചിരുന്നു. പീഡനക്കേസിലെ പരാതിക്കാരിയുടെ വസ്ത്രധാരണം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ചെയർപേഴ്സൺ രേഖ ശർമ്മ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിമർശനം.