സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം

ന്യൂ ഡൽഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. 3 ദിവസത്തേക്കാണ് യോഗം ചേരുക. ഭരണത്തിൽ ഗവർണറുടെ ഇടപെടലും മന്ത്രിമാർക്കും വി.സിമാർക്കുമെതിരായ നീക്കവും യോഗം ചർച്ച ചെയ്യും.

അന്തരിച്ച കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിൽ നിയമിക്കാനും യോഗത്തിൽ തീരുമാനമുണ്ടായേക്കും. ഹിമാചൽ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളും നിലവിലെ രാഷ്ട്രീയ സാഹചര്യവും കേന്ദ്രകമ്മിറ്റി പരിശോധിക്കും. തൊഴിലാളി സംഘടന റിപ്പോർട്ടും കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യുന്നുണ്ട്. 

അതേസമയം, ജനങ്ങൾക്ക് ഗവർണറോടുള്ള പ്രീതി നഷ്ടപ്പെട്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു. സുപ്രീം കോടതി വിധി സി.പി.എം വിശദമായി പരിശോധിച്ചു. വിസികളെ മാറ്റേണ്ട ആവശ്യമില്ല. ജനങ്ങളുടെ പ്രീതി ഗവർണർക്ക് നഷ്ടമായെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വിധി അന്തിമമല്ല. പല ബില്ലുകളും ഗവർണർ ഒപ്പിട്ടിട്ടില്ല. ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ പ്രശ്നം പരിഹരിക്കപ്പെടില്ല. ഗവർണറുടെ വ്യക്തിപരമായ പ്രീതി പ്രശ്നമല്ലെന്നും മന്ത്രിയെ ഒഴിവാക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.