കുമ്പള അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുതല ‘ബബിയ’ മരിച്ചു

കാസര്‍കോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്ത മുതല ബബിയ അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കൗതുക കാഴ്ചയായിരുന്ന മുതല മരണപ്പെട്ടത്. 75 വയസിനു മുകളിൽ പ്രായമുള്ള ബബിയ ഒരു സമ്പൂർണ്ണ സസ്യാഹാരിയായിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉത്ഭവം കാസർകോട് അനന്തപത്മനാഭ സ്വാമി ക്ഷേത്രമാണെന്നാണ് ഐതിഹ്യം.

ഇന്ത്യയിലെ ഏക തടാകക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല. ഇടയ്ക്കിടയ്ക്ക്, മുതല തടാകത്തിലെ മാളത്തിൽ നിന്ന് കരയിലേക്ക് കയറി ശ്രീകോവിലിനടുത്ത് എത്തുമായിരുന്നു. ഒരിക്കൽ ശ്രീകോവിലിനു മുന്നിൽ ബബിയ ദർശനം നടത്തുന്നത് പൂജാരി തന്‍റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിച്ചത്.

സസ്യാഹാരിയായ ബബിയയ്ക്ക് രാവിലെയും വൈകുന്നേരവും പൂജകൾക്കുശേഷം ക്ഷേത്രത്തിലെ വഴിപാട് നിവേദ്യമായിരുന്നു ഭക്ഷണം. മുതല എങ്ങനെയാണ് ക്ഷേത്രക്കുളത്തിൽ വന്നതെന്നും ആരാണ് ഇതിന് ഈ പേര് നൽകിയതെന്നും ആർക്കും അറിയില്ല. ഇതുവരെ മുതലയിൽ നിന്ന് വന്യമായ പെരുമാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കുളത്തിലെ മറ്റ് മൃഗങ്ങളെയും മത്സ്യങ്ങളെയും ബബിയ ഉപദ്രവിക്കാറില്ലെന്നും  ഇവര്‍ പറയുന്നു.