കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം: മരുന്ന് കുറിച്ച ഡോക്‌ടര്‍ അറസ്റ്റില്‍
മധ്യപ്രദേശിലെ ചിന്ദ്‌വാഡയില്‍ കഫ് സിറപ്പ് കഴിച്ച് 14 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടർ അറസ്റ്റില്‍.
ചിന്ദ്‌വാഡ പരാസിയ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇവിടത്തെ സ്വകാര്യ ക്ലിനിക്കില്‍ പ്രാക്‌ടീസ് ചെയ്യുന്ന സർക്കാർ ഡോക്ടറായ പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്. ഇയാളാണ് വിവാദ കോള്‍ഡ്രിഫ് കഫ് സിറപ്പ് കുട്ടികള്‍ക്കു നിർദേശിച്ചത്. ചിന്ദ്‌വാഡയിലെ രാജ്പാല്‍ ചൗക്കില്‍നിന്നാണു പ്രത്യേക പോലീസ് സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്.
ഒരു മാസത്തോളം കുട്ടികളില്‍ സിറപ്പ് മോശമായി ബാധിച്ചിട്ടും മരുന്ന് തുടർന്നതിനാണ് ഡോക്ടർക്കെതിരേ കേസെടുത്തിരിക്കുന്നത്. ഡോ. സോണിയെ സർവീസില്‍നിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്.
രാജസ്ഥാനില്‍ മൂന്നു പേർ ഉള്‍പ്പെടെ 17 കുട്ടികളാണ് കഫ് സിറപ്പ് കഴിച്ചതുമൂലം മരിച്ചത്. കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്പന മധ്യപ്രദേശ് നിരോധിച്ചു.
