അഞ്ചാം ക്ലാസ് വിദ്യാർത്ഥി സഹപാഠികളുടെ അടിയേറ്റ് മരിച്ചു.

മഹാരാഷ്ട്രയില്‍ 11 വയസുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥി സഹപാഠികളുടെ അടിയേറ്റ് മരിച്ചു. കാര്‍ത്തിക് ഗെയ്ക്‌വാദാണ് മരിച്ചത്. ഇരിക്കുന്ന സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. നാലു സഹപാഠികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഔറംഗാബാദിലാണ് സംഭവം. നിസാര പ്രശ്‌നത്തിന്റെ പേരില്‍ സഹപാഠികള്‍ ചേര്‍ന്ന് 11കാരനെ മര്‍ദ്ദിക്കുകയായിരുന്നു. വയറിലേറ്റ പരിക്കാണ് മരണകാരണം.

ജൂലൈ ആറിനാണ് സംഭവം നടന്നത്. അസ്വസ്ഥതകളെ തുടര്‍ന്ന് പത്താംതീയതി തന്നെ ക്ലാസിലെ കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായുള്ള കാര്യം കാര്‍ത്തിക് വീട്ടില്‍ പറയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു മരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.