Latestദേശീയം

മാതാപിതാക്കളും മകനും ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍; ഇളയ മകനെ കാണാനില്ല

ഡല്‍ഹി: മൈദാൻഗഢിയില്‍ മധ്യവയസ്കരായ ദമ്ബതിമാരെയും 24 വയസ്സുള്ള മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇവരുടെ രണ്ടാമത്തെ മകനെ കാണാതായിട്ടുണ്ട്. വീട്ടില്‍നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

പോലീസ് സ്ഥലത്തെത്തിയപ്പോള്‍, പ്രേം സിങ്ങി(48)നെയും ഹൃത്വിക്കി(24)നെയും താഴത്തെ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തി. ഭാര്യ രജനി(43)യുടെ മൃതദേഹം ഒന്നാം നിലയില്‍ വായ മൂടിക്കെട്ടിയ നിലയിലായിരുന്നു.

ദമ്ബതിമാരുടെ 23 വയസുള്ള ഇളയ മകൻ സിദ്ധാർത്ഥിനെ കാണാതായിട്ടുണ്ട്. സിദ്ധാർത്ഥ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കഴിഞ്ഞ 12 വർഷമായി ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് അക്രമാസക്തമായ പെരുമാറ്റരീതി ഉള്ളതായി പോലീസ് സംശയിക്കുന്നു.

മാതാപിതാക്കളെയും സഹോദരനെയും കത്തികൊണ്ട് കുത്തിയും ഇഷ്ടികയും കല്ലും കൊണ്ട് തലയ്ക്കടിച്ചും സിദ്ധാർത്ഥ് കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. താൻ കുടുംബത്തെ കൊലപ്പെടുത്തിയെന്നും ഇനി വീട്ടില്‍ താമസിക്കില്ലെന്നും ഇയാള്‍ നാട്ടുകാരോട് പറഞ്ഞതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.