വകുപ്പുകള്‍ സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ അട്ടിമറിച്ചെന്ന് ധനകാര്യവകുപ്പ്

സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ വകുപ്പുകള്‍ അട്ടിമറിച്ചുവെന്ന് ധനകാര്യവകുപ്പ്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ജീവനക്കാര്‍ക്ക് അനര്‍ഹമായി സ്ഥാനക്കയറ്റം നല്‍കി. ഈ സ്ഥാനക്കയറ്റങ്ങള്‍ അടിയന്തരമായി റദ്ദാക്കാനും അധികമായി അനുവദിച്ച ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാനും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

കൊവിഡ് സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചപ്പോൾ സർക്കാർ ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരമായിരുന്നു നടപടി. ജീവനക്കാർ മൂന്ന് മാസത്തിലധികം അവധി എടുക്കുകയാണെങ്കിൽ, അവർക്ക് ഈ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകും. ഇത് അധിക ചെലവുകൾക്ക് കാരണമാകുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നുമായിരുന്നു പ്രധാന നിർദ്ദേശം. എന്നാൽ, നിർദേശങ്ങൾ വകുപ്പുകൾ അട്ടിമറിച്ചെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. നിർദേശങ്ങൾ ലംഘിച്ചാണ് സ്ഥാനക്കയറ്റം നൽകിയതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ആർ കെ സിംഗ് വ്യക്തമാക്കി.

സ്ഥാനക്കയറ്റം ഉടൻ റദ്ദാക്കാനും അധിക ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തിരിച്ചെടുക്കാനും അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. ചെലവ് നിയന്ത്രണം കർശനമായി പാലിക്കണം. അവധിയിലുള്ളവർക്ക് പകരം സ്ഥാനക്കയറ്റം നൽകി ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യരുത്. റിട്ടയർമെന്‍റിന് മുമ്പുള്ള അവധിക്ക് ഈ നിർദ്ദേശം ബാധകമല്ല. സമ്പത്ത് വ്യവസ്ഥയിൽ കൊവിഡിന്‍റെ ആഘാതം തുടരുന്നതിനിടെയാണ് സർക്കാരിന്റെ നിർദ്ദേശം.