ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങിയ ഇന്ത്യൻ വനിതാ സ്പ്രിന്റർ ദ്യുതി ചന്ദിന് വിലക്ക്

ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങിയ ഇന്ത്യൻ വനിതാ സ്പ്രിന്റർ ദ്യുതി ചന്ദിന് വിലക്ക്. താരത്തിന് നാല് വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എ സാംപിൾ പരിശോധനയിൽ ശരീരത്തിൽ ഉത്തേജക സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ബി സാംപിൾ പരിശോധനയിലും മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. 2023 ജനുവരി മൂന്ന് മുതലാണ് വിലക്കിന്റെ കാലാവധി. 

രാജ്യത്തെ ഏറ്റവും വേഗമേറിയ വനിതയാണ് ദ്യുതി. കഴിഞ്ഞ ഡിസംബർ 5ന് ഭുവനേശ്വറിൽ വച്ചായിരുന്നു ദ്യുതിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. എ സാംപിൾ പരിശോധനയിൽ ശരീരത്തിലെ പേശികൾക്ക് കരുത്തും സ്റ്റാമിനയും വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ താരത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് (നാഡ) പ്രൊവിഷനൽ സസ്പെൻഷനു നടപടിയെടുത്തത്.